ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിനായി നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നീ പാർട്ടികളുടെ പിന്തുണ തേടുന്പോൾ തമിഴ്നാട്ടിലെ പുതിയ മുന്നണി സമവാക്യങ്ങൾ ദേശീയതലത്തിലും ഓളങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്.
ഡിഎംകെ - കോൺഗ്രസ് ബന്ധം ഉലയുന്നുവോ?
ഇന്ത്യാ സഖ്യത്തിലെ "ക്യാപ്റ്റൻ' സ്ഥാനം വഹിക്കുന്ന കോണ്‍ഗ്രസ് വിജയ്യുടെ പാർട്ടിക്ക് കൈ കൊടുക്കുന്പോൾ ഒരേസമയം തമിഴ്നാട്ടിലെ തങ്ങളുടെ സഹോദരസ്ഥാനത്തുള്ള ഡിഎംകെയുമായുള്ള ബന്ധം മുറിക്കുകയുമാണ്.
2023ലെ ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണം മുതൽ ലോക്സഭാ തെരഞ്ഞെടുപ്പിലും വഖഫ് വിഷയത്തിലും എസ്ഐആറിലും മണ്ഡല പുനർനിർണയത്തിലും സ്ത്രീ സംവരണത്തിലും തോളോടുതോൾ ചേർന്നു ബിജെപി സർക്കാരിനെതിരേ പോരാടിയ ചരിത്രമാണ് ഡിഎംകെയ്ക്കും കോണ്‍ഗ്രസിനുമുള്ളത്.
ടിവികെയ്ക്കു കൈ കൊടുക്കാനുള്ള ചുമതല ഡൽഹിയിലെ എഐസിസി നേതൃത്വം തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു നൽകിയതും ഈ ബന്ധം ദേശീയതലത്തിൽ മുറിയാതിരിക്കാനാണ്.
തമിഴ് രാഷ്ട്രീയത്തിലെ പുതിയ സഖ്യചർച്ചകൾ
"ബിജെപിക്കെതിരേയുള്ള പോരാട്ടം ഇന്ത്യ എന്ന ആശയത്തെ പ്രതിരോധിക്കാനാണ്, ഇന്ത്യയിലെ ജനതയുടെ ശബ്ദത്തെ പ്രതിരോധിക്കാനാണ്’എന്നായിരുന്നു 2023ൽ ഇന്ത്യ എന്നപേരിലുള്ള വിശാല പ്രതിപക്ഷസഖ്യത്തിനു രൂപം നൽകിയശേഷം കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്.
26 രാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെ രൂപംകൊണ്ട സഖ്യത്തിന്റെ മുഖ്യലക്ഷ്യം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്നുപുറത്താക്കുകയെന്നതായിരുന്നു.
ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണത്തിന് മൂന്നു വർഷങ്ങൾക്കിപ്പുറം 2023ൽ സ്ഥാപിതമായിട്ടുപോലുമില്ലാത്തൊരു പാർട്ടി തമിഴ്നാട്ടിൽ കോണ്‍ഗ്രസിന്റെ സഖ്യം തേടുന്പോൾ ദേശീയതലത്തിലും അത് ബിജെപി സർക്കാരിനെതിരായ പോരാട്ടമായി മാറുമോ എന്ന ചോദ്യമുയരുന്നുണ്ട്.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ടിവികെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നും വിജയ്യുടെ പാർട്ടി ബിജെപിയോട് അടുപ്പമുള്ളവരാണെന്നും ഡിഎംകെ വിമർശനമുന്നയിക്കുന്പോൾ മുന്‍പ് പലതവണ ബിജെപി സർക്കാരിന്റെ നയങ്ങളെ വിമർശിച്ച ചരിത്രം വിജയ്ക്കുള്ളത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
വിജയ്യുടെ ബിജെപിവിരുദ്ധ നിലപാടും രാഷ്ട്രീയവും
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിജയ് സൈക്കിളിൽ പോളിംഗ് ബൂത്തിലെത്തിയതിന്റെ രഹസ്യം ഇന്നും അജ്ഞാതമാണെങ്കിലും അന്നത്തെ, വർധിച്ചുവരുന്ന എണ്ണ വിലയ്ക്കെതിരേയുള്ള നടന്റെ പ്രതിഷേധമാണെന്നു പലരും വ്യാഖ്യാനിച്ചിരുന്നു.
2017ലെ തന്റെ ചിത്രമായ "മെർസലി'ലൂടെ പരസ്യമായിത്തന്നെ കേന്ദ്രസർക്കാരിന്റെ ജിഎസ്ടി സംവിധാനത്തെ വിജയ് രൂക്ഷമായി വിമർശിച്ചു. ബിജെപിയെ പ്രത്യയശാസ്ത്രപരമായ എതിരാളിയെന്ന് മുന്‍പ് വിശേഷിപ്പിച്ചിട്ടുമുണ്ട്. അതിനാൽത്തന്നെ മതനിരപേക്ഷ കക്ഷികളായ കോണ്‍ഗ്രസ്, ഇടതുപക്ഷകക്ഷികൾ എന്നിവരുമായി ടിവികെ സഖ്യം ചേരുന്നതിൽ അസ്വാഭാവികതയൊന്നുമില്ല.
രാജ്യസഭയിൽ ഇന്ത്യാ സഖ്യം എംപിമാർ ഓരോ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷവും ശോഷിക്കുന്പോൾ 108 എംഎൽഎമാരുള്ള ടിവികെയുടെ എൻട്രി ദേശീയതലത്തിൽ സഖ്യത്തിനു വലിയ ഊർജവുമാണ്.